സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്, നിബന്ധനകൾ ലംഘിച്ചാൽ ഓരോ ക്യാമറക്കും 500 റിയാല്‍ വീതം പിഴ

റിയാദ്: കടകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും സ്ഥാപിക്കുന്ന സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ഓരോ ക്യാമറക്കും 500 റിയാല്‍ വീതം പിഴ നല്‍കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമലംഘനം പിടികൂടിയാല്‍ അപ്പീല്‍ നല്‍കാന്‍ 60 ദിവസം അനുവദിച്ചിട്ടുണ്ട്.

സൗദി മന്ത്രിസഭ പാസാക്കിയ സുരക്ഷ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ വാണിജ്യ വെയർഹൗസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, എക്‌സ്‌ചേഞ്ച്, മണി ട്രാൻസ്ഫർ സെന്ററുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവക്ക് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിസഭ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കിയത്.

ഹോട്ടലുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ സുരക്ഷ ക്യാമറ നിയമം ബാധകമാണെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയതാണ്. പൊതു, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, മെഡിക്കൽ സിറ്റികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, താമസ കെട്ടിടങ്ങൾ, റെസിഡൻസ് കോംപ്ലക്‌സുകൾ എന്നിവിടങ്ങളിലും ഇത് ബാധകമാണ്. എന്നാൽ വ്യക്തികൾ സ്വകാര്യ താമസ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ഇതിന്റെ പരിധിയിൽ വരില്ല.

ടോയ്‌ലറ്റ് പോലുള്ള സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കരുത്. ക്യാമറ നശിപ്പിക്കുകയോ റെക്കോർഡ് ചെയ്യാതിരിക്കുകയോ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ 500 മുതൽ 20,000 റിയാൽ വരെ പിഴയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

Comments are closed.