സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി

യാംബു: സൗദിയുടെ വിവിധ ഭാഗങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ഫെബ്രുവരി ആദ്യവാരത്തിൽ രാജ്യത്തി​െൻറ വിവിധ പ്രദേശങ്ങളിൽനിന്ന് 118,901 വിദേശി നിയമലംഘകരെ അറസ്​റ്റ്​ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങളുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രെയും പേരെ പിടികൂടിയത്​. താമസനിയമ ലംഘനം നടത്തിയ 11,419 പേർ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച 4,533 പേർ, തൊഴിൽനിയമ ലംഘനം നടത്തിയ 2,949 പേർ എന്നിവരാണ് അറസ്​റ്റിലായതെന്ന് മന്ത്രാലയം വ്യക്തമാക്കി.

മൊത്തം 57,253 നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 51,881പുരുഷന്മാരും 5,372 സ്ത്രീകളുമാണ്. പിടികൂടിയവരിൽ 10,443 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തു. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്.

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Comments are closed.