നിയമലംഘനങ്ങള്‍ കണ്ടെത്തി; 25 റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്കെതിരെ നടപടി

റിയാദ് : വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന 25 ഓഫീസുകള്‍ക്കെതിരെ നടപടിയെടുത്തതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനവും സേവനവും മികച്ചതാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു.

ഉപഭോക്താക്കാള്‍ക്ക് അര്‍ഹമായ പണം തിരികെ നല്‍കാത്തതും ജോലിക്കാരെ നിയമവിരുദ്ധമായി തൊഴിലിന് നിയമിക്കുന്നതും മുസാനിദ് പ്ലാറ്റ്‌ഫോമിന് പുറത്ത് പണമിടപാട് നടത്തുന്നതുമാണ് ഓഫീസുകള്‍ക്കെതിരെ കണ്ടെത്തിയ നിയമലംഘനങ്ങള്‍.

21 ഓഫീസുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കുകയും നാലു ഓഫീസുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് മന്ത്രാലയം നിരന്തരം പരിശോധന നടത്തിവരികയാണ്. നിശ്ചിതസമയത്ത് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതും കടുത്ത നിയമലംഘനമായാണ് മന്ത്രാലയം കാണുന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞാഴ്ച മുപ്പതോളം ഓഫീസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

Comments are closed.