അപകടങ്ങളും മരണങ്ങളും കുറയുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ വർഷം റോഡ് അപകടത്തിൽ മരിച്ചത് 296 പേർ. ഗതാഗത നിയമലംഘനങ്ങൾ 2023ൽ ഒമ്പത് ദശലക്ഷത്തിൽ എത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വേഗ പരിധി കവിഞ്ഞതിന് നാല് ദശലക്ഷത്തിലധികം കേസുകൾ, ചുവന്ന ലൈറ്റ് മറികടക്കുന്നതിന് 850,000, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 300,000, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചതിന് 185,000 എന്നിങ്ങനെ കേസുകളും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതായി ഡയറക്ടർ ബ്രിഗേഡിയർ നവാഫ് അൽ ഹയാൻ പറഞ്ഞു. ‘ഫോണില്ലാതെ വാഹനമോടിക്കുക’ എന്ന മുദ്രാവാക്യത്തിൽ മാർച്ച് മൂന്നു മുതൽ 10 വരെ ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് നടത്തുമെന്നും അൽ ഹയാൻ പറഞ്ഞു. ഗതാഗത അവബോധം പ്രചരിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി. ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കുക, റെഡ് സിഗ്നൽ ലംഘിച്ച് വാഹനമോടിക്കുക, അമിത വേഗത്തിൽ പോകുക എന്നിവയാണ് അപകടങ്ങളുടെ പ്രധാനകാരണം. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണവും മരണവും കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2022ൽ രാജ്യത്ത് വാഹനാപകടങ്ങളിൽ 322 പേർ മരിച്ചിരുന്നു. 2022ൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 4,237,454 ട്രാഫിക് ലംഘനങ്ങളാണ്. 2021ൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 323 ആണ്. 2020ൽ 352 പേർ അപകടത്തിൽ മരിച്ചിരുന്നു. 2019ൽ 365, 2018ൽ 401, 2017ൽ 424, 2016ൽ 429 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.

ജനസംഖ്യയും വാഹനങ്ങളും വർധിച്ചിട്ടും മരണനിരക്ക് കുറഞ്ഞുവരുന്നത് ശുഭസൂചന ആയാണ് കണക്കാക്കുന്നത്. നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ചതും മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നടത്തിയ പ്രചാരണ പ്രവർത്തനങ്ങളും ഫലം ചെയ്തതായാണ് ഇത് സൂചിപ്പിക്കുന്നത്. നിയമ ലംഘനങ്ങൾ കണ്ടെത്താൻ കാമറകൾ സഥാപിച്ചതും ഗുണം ചെയ്തു.

Comments are closed.